Thursday, October 29, 2020

ഫ്ലോറൻസ് ആർതഡ് - Florence Arthaud

ഫ്ലോറൻസ് ആർതഡ്

അധികം ആർക്കും കേട്ട് പരിചയമില്ലാത്ത ഒരു പേരാണിത്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നാവികരിൽ ഒരാൾ, വിരലിലെണ്ണാവുന്ന ദിവസം കൊണ്ട് ചരിത്രം സൃഷ്ടിച്ച വനിത, എന്നിങ്ങനെ വിശേഷണങ്ങൾ നീണ്ടു പോകുമ്പോൾ ആരാണ് ഫ്ലോറൻസ് ആർതഡ് എന്നറിയുവാൻ ഒരു കൗതുകം ഏതൊരു വായനക്കാരനും ഉണ്ടാകും.


"കടലിലേക്ക് എത്തിപ്പെടും വരെ എനിക്ക് സന്തോഷവതിയായി ഇരിക്കാൻ സാധിക്കുകയില്ല" എന്ന ഫ്ലോറൻസിന്റെ  സ്വന്തം വാക്കുകളാണ് ആ വനിതയെ വിവരിക്കുവാൻ ഏറ്റവും ഉചിതം. പുരുഷാധിപത്യം നിറഞ്ഞ നാവികമേഖലയിലേക്ക് കടന്നു വരികയും റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്ത ദൃഢനിശ്ചയത്തിന്റെയും  ആത്മവിശ്വാസത്തിന്റെയും പ്രതിരൂപമാണ് ഫ്ലോറൻസ്.



വിജയം ഒരു എളുപ്പവഴി അല്ല, ഒരു നീണ്ട യാത്രയാണ്. നിരവധി പരീക്ഷണങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും കടന്നുപോയി വിജയത്തിൽ എത്തിയ ഒരു കഥയാണ് ഫ്ലോറൻസിന്റെത്. 1987 ഒക്ടോബർ 28 ആം തീയതി ജാക്വസ് ആർതഡ് എന്ന പ്രസാധകന്റെ മകളായിട്ടാണ് ഫ്ലോറൻസിന്റെ ജനനം. സാഹസികവും കായികപരമായ കാര്യങ്ങളോട് വളരെ അടുപ്പം പുലർത്തിയിരുന്ന ഒരു കുടുംബം ആയിരുന്നു അത്. സാഹസിക കഥകൾ പ്രസിദ്ധീകരിച്ചിരുന്ന അച്ഛനും നീന്തലും തുഴച്ചിലും സാഹസികയാത്രകളും ചെയ്തിരുന്ന സഹോദരന്മാരുടെയും ഒപ്പമുള്ള ജീവിതം ഫ്ലോറൻസിനെ വേഗതയുടെ കൂട്ടുകാരിയാക്കി മാറ്റി. വളരെ ചെറുപ്പം മുതലേ ബോട്ടുകളോടും കടൽയാത്രകളോടും കടുത്ത അഭിനിവേശമായിരുന്നു ഫ്ലോറൻസിന്.


എന്നാൽ പതിനേഴാം വയസ്സിൽ അവൾ ഗുരുതരമായ ഒരു കാറപകടത്തിൽപ്പെട്ട് കോമയിൽ ആയി. തലയോട്ടിയിലെ  പൊട്ടലുകളും പക്ഷാഘാതവും നട്ടെല്ലിനേറ്റ പരിക്കുകളും ഫ്ലോറൻസിനെ വളരെക്കാലം പിന്തുടർന്നു. എന്നാൽ അതൊന്നും കിടയറ്റ ആത്മബലം ഉള്ള ആ പെൺകുട്ടിയെ തളർത്തിയില്ല. "ഞാൻ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യവും സാഹസവും ഏകാന്തതയും നൽകുവാൻ സമുദ്രത്തിന് മാത്രമേ കഴിയൂ", എന്നു പറഞ്ഞുകൊണ്ട് ഇരുപത്തിയൊന്നാം വയസ്സിൽ അവൾ തന്റെ ആദ്യ ട്രാൻസ് അറ്റ്ലാന്റിക് മത്സരത്തിൽ പങ്കെടുത്തു. 5800 കിലോമീറ്റർ ഒറ്റയ്ക്ക് സഞ്ചരിച്ച് അറ്റ്ലാന്റിക് സമുദ്രം മറികടക്കുക. അത്ര വലിയ മത്സരത്തിന് അനുയോജ്യം അല്ലാതിരുന്ന സ്വന്തം ബോട്ടിലുള്ള ആ യാത്രയിൽ 40 പേരിൽ 11 സ്ഥാനത്തെത്താൻ ഫ്ലോറൻസിന്  സാധിച്ചു.


അതൊരു തുടക്കം മാത്രമായിരുന്നു. അടുത്ത പത്ത് കൊല്ലവും മുടങ്ങാതെ ഫ്ലോറൻസ് മത്സരത്തിൽ പങ്കെടുത്തു. മികവുറ്റ ആ താരത്തിന് ഫിലിപ്പ് പൗപോൻ, മൈക്ക് ബിർച്ച്, എറിക് ബാർലി എന്നീ ഇതിഹാസങ്ങൾ സുഹൃത്തുക്കളായി മാറി. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഈ വർഷങ്ങളിൽ  ഫ്ലോറൻസ് കടന്നുപോയത്. ഒരു മികച്ച ബോട്ട് നിർമ്മിക്കുന്നതിനുള്ള പണം കണ്ടെത്താൻ പലയിടത്തും അവർ കയറിയിറങ്ങി. 1988ൽ പിയറി ഇയർ ചെയർമാൻ ക്രിസ്ത്യൻ ഗാരൽ,  ഫ്ലോറൻസുമായി ഒരു എഗ്രിമെന്റ് ഒപ്പിട്ടതോടെ അവളുടെ ജീവിതത്തിലെ ഒരു വഴിത്തിരിവ് ആരംഭിക്കുകയായിരുന്നു. 



വളരെ നൂതനമായ സാങ്കേതികവിദ്യകൾ അടങ്ങിയ ഒരു ബോട്ട് ആയിരുന്നു അവർ നിർമ്മിച്ചത്. ഉപഗ്രഹസഹായത്തോടുകൂടി ജിപിഎസ്, റഡാർ പ്രവർത്തനങ്ങൾ, കാറ്റിന്റെയും ബോട്ടിന്റെയും വേഗതയും ആംഗിളും അളക്കാനുള്ള ഉപകരണം, കടൽ മാപ്പും അതിൽ ബോട്ടിന്റെ സ്ഥാനവും കാണിക്കുവാൻ മക്കിന്റോഷ് കമ്പ്യൂട്ടർ എന്നിവ ബോട്ടിൽ സജ്ജീകരിച്ചിരുന്നു. പാരിസ് സ്വദേശിയായ ലൂയിസ് ബോർഡിൻ  റൂട്ടുകളും കാലാവസ്ഥ വ്യതിയാനങ്ങളും നോക്കി ഏറ്റവും എളുപ്പമുള്ള യാത്രാമാർഗങ്ങൾ ഫ്ലോറൻസിനോട് നിരന്തരമായി നിർദ്ദേശിച്ചുകൊണ്ടിരിക്കാൻ നിയോഗിക്കപ്പെട്ടു.


1990 എന്ന വർഷം ഫ്ലോറൻസ് ആർതഡിന്റെ ജീവിതത്തിലെ സുവർണ്ണവർഷമാണ്. ലോകം എക്കാലവും ഓർത്തിരിക്കുന്ന നേട്ടങ്ങൾ ഫ്ലോറൻസിലേക്ക് എത്തിച്ചേർന്ന വർഷമാണിത്. 9 ദിവസം, 21 മണിക്കൂർ, 42 മിനിറ്റ് സമയം കൊണ്ട് ബോട്ടിൽ ഒറ്റയ്ക്ക് അറ്റ്ലാന്റിക് സമുദ്രം മറികടന്ന് സോളോ അറ്റ്‌ലാന്റിക് ലോകറെക്കോർഡ് തിരുത്തിയെഴുതി അവൾ. ദൃഢനിശ്ചയത്തിന്റെ ആ കഥ അവിടെ അവസാനിച്ചില്ല. മൂന്നുമാസത്തിനുള്ളിൽ ലോകപ്രസിദ്ധമായ സോളോ ട്രാൻസ്-അറ്റ്ലാന്റിക് മൽസരം റൂട്ട് ഡു റം വിജയിച്ചു കൊണ്ട് അവൾ മുന്നേറി. റൂട്ട് ഡു റം എന്ന അന്തർദേശീയ നാവികമത്സരം വിജയിച്ച ഏക വനിത എന്ന ഖ്യാതി ഇന്നും ഫ്ലോറൻസിന് സ്വന്തമാണ്. 


ലോകറെക്കോർഡിന് പിന്നാലെ തന്നെ ആരോഗ്യ പ്രശ്നങ്ങൾ അവളെ തേടിയെത്തി.  നട്ടെല്ലിലെ മുറിവുകൾ പരിശീലനത്തിനും യാത്രകൾക്കും തടസ്സമായി. എന്നാൽ അതൊക്കെ മറികടന്നാണ് റൂട്ട് ഡു റം മത്സരത്തിൽ അവൾ പങ്കെടുത്തത്. അതിവേഗതയിൽ വീശിയടിക്കുന്ന കാറ്റിനെ നേരിടാനാവാതെ കളിയുടെ ആദ്യമണിക്കൂറുകൾക്കുള്ളിൽ തന്നെ 4 മത്സരാർത്ഥികൾ മത്സരം ഉപേക്ഷിച്ചു. ഭക്ഷണമായി സൂപ്പും പാസ്തയും മാത്രം.  കാറ്റിൽ ആടിയുലയുന്ന ബോട്ടിനെ ശ്രദ്ധിക്കേണ്ടതിനാൽ ഉറക്കത്തിനിടയിൽ ഓരോ അരമണിക്കൂർ കൂടുമ്പോഴും ഉണരേണ്ടി വന്നു. ഒന്നും രണ്ടുമല്ല, കടുത്ത ഏകാന്തതയും അനാരോഗ്യവും കൂസാതെ ആർത്തലയ്ക്കുന്ന കടലിനോടും കാറ്റിനോടും പൊരുതി 14 ദിവസം 10 മണിക്കൂർ 10 മിനിറ്റ് സമയമാണ് ട്രിമാറൻ ‘പിയറി 1’ എന്ന കപ്പലിൽ ഫ്ലോറൻസ് ചെലവഴിച്ചത്. കടലിനെ സ്നേഹിച്ച ഏവർക്കും മുന്നിൽ അസാമാന്യ കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മാതൃകയാവുകയായിരുന്നു ആ 34കാരി.


1990 നവംബർ 4 ന് മത്സരം ആരംഭിക്കുമ്പോൾ മികച്ച ബോട്ടുകളും മത്സരാർത്ഥികളും തനിക്കെതിരെ ഉണ്ടെന്നത് ഫ്ലോറൻസിനെ തെല്ലും അലട്ടിയില്ല. നവംബർ 7 ആയപ്പോഴേക്കും 1609 കിലോമീറ്ററുകൾ താണ്ടി ഫ്ലോറൻസ് മുൻപിൽ എത്തിയിരുന്നു. ഒന്നിന് പിറകെ ഒന്നായി വന്ന പല പ്രതിബന്ധങ്ങളെയും ഫ്ലോറൻസ് തികഞ്ഞ സംയമനത്തോടെ നേരിട്ടു. ബോട്ടിലെ പല സാങ്കേതികവിദ്യകളും തകരാറിലായി. പുറംലോകവുമായി ബന്ധപ്പെടുവാനോ കടൽമാപ്പുകൾ കാണുവാനോ ദിശ നിർണ്ണയിക്കുവാനോ അവൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. സ്വന്തം അനുഭവങ്ങളുടെയും യുക്തിയുടെയും വെളിച്ചത്തിൽ അവൾ യാത്രയിൽ മുന്നോട്ടുപോയി.




എന്നാൽ ബോട്ടിന്റെ ഇന്ധനചോർച്ച യാത്രയെ സാരമായി ബാധിച്ചു. ഇതിനിടെ ദിവസങ്ങൾ നീണ്ട രക്തസ്രാവംമൂലം മൃതപ്രാണയായ ഫ്ലോറൻസ് ഒടുവിൽ കപ്പലിനെ കാറ്റിന്റെ ദിശക്ക്‌ കൈമാറി മൂന്നുമണിക്കൂർ നന്നായി ഉറങ്ങി. ആ രാത്രിയെ ഫ്ലോറന്സ് വിവരിക്കുന്നത് "ഞാൻ ദൈവത്തോടൊപ്പം തനിച്ചായിരുന്നു" എന്നാണ്.  മറ്റു മത്സരാർത്ഥികൾ ചുഴലിക്കാറ്റിൽപ്പെട്ട്  മുന്നോട്ടുനീങ്ങാനാവാതെ വലഞ്ഞപ്പോൾ, വിജയത്തിന് അത്രമേൽ ആഗ്രഹിച്ച, അതിനായി നിരന്തരമായി അധ്വാനിച്ച ഫ്ലോറൻസ്, പതിനഞ്ചാം ദിവസമായ നവംബർ 18 ആം തീയതി ഗ്വാഡലൂപ്പ് എന്ന് വിജയസ്ഥലത്തെത്തിയിരുന്നു. വരണ്ട ചുണ്ടുകളും കുഴിഞ്ഞ കണ്ണുകളുമായി അവൾ ആ തീരത്ത് ബോട്ട് അടിപ്പിച്ചപ്പോൾ പതിനായിരക്കണക്കിനാളുകൾ വിജയാഘോഷം മുഴക്കി അവളെ സ്വീകരിച്ചു. കരഘോഷങ്ങൾക്കും വെടിക്കെട്ടുകൾക്കും ഇടയിൽ കുടുംബവും സുഹൃത്തുക്കളും അവളെ വരവേറ്റു. റൂട്ട് ഡു റം മത്സരം ജയിക്കുന്ന ആദ്യ വനിത എന്നതിനപ്പുറം 14 ദിവസം 10 മണിക്കൂർ 10 മിനിറ്റ് എന്ന റെക്കോർഡ് സമയം സൃഷ്ടിച്ചുകൊണ്ടുള്ള യാത്രയായിരുന്നു അത്. 


അന്നാണ് "അറ്റ്ലാന്റിക്കിന്റെ പ്രിയവധു" എന്ന വിശേഷണം ഫ്ലോറൻസിന് ലഭിക്കുന്നത്. നാവികലോകം പുരുഷന്മാരുടെ മാത്രം ലോകമല്ലെന്ന് തെളിയിച്ച ഫ്ലോറൻസ് ഇസബെൽ ഓട്ടിസിയർ, കാതറിൻ ചബൗഡ് എന്നിവരടങ്ങുന്ന അടുത്ത നാവികതലമുറയ്ക്ക്  പ്രചോദനമായി മാറി. പിന്നീടുള്ള ജീവിതത്തിൽ ഉടനീളവും കടലിന്റെ കൂട്ടുകാരിയായി തന്നെ അവൾ ജീവിച്ചു. "കപ്പൽയാത്ര എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്" എന്ന് സ്വന്തം വാക്കുകൾ അന്വർത്ഥമാക്കുന്ന ജീവിതമായിരുന്നു ഫ്ലോറൻസിന്റെത്. 


"ജീവിതം ഒരു സമ്മാനമാണ്, നിങ്ങൾ അത് പൂർണ്ണമായി ജീവിക്കുകയും എല്ലായ്പ്പോഴും നിങ്ങളുടെ വിധിയിൽ വിശ്വസിക്കുകയും വേണം". തന്റെ ജീവിതത്തെ പരിപൂർണ്ണ സ്വാതന്ത്രത്തോടെ, സന്തോഷത്തോടെ, ആത്മവിശ്വാസത്തോടെ ജീവിച്ച ഫ്ലോറൻസ് ആർതഡ് ഇത് പറയുമ്പോൾ അറിയാതെ പോലും നാം ചിന്തിച്ചു പോകും. ജീവിതത്തിന് അർത്ഥം ഉള്ളതാണെന്നും അത് ജീവിച്ച് തീർക്കുവാൻ ഉള്ളതാണെന്നും ഇത്തരം ചിലരാണ് നമ്മെ ഓർമിപ്പിക്കുന്നത്. ജീവിതത്തെ വളരെ മനോഹരമായി ജീവിച്ച് തീർത്ത ചിലർ.





Tuesday, October 13, 2020

നൊബേൽ സാഹിത്യസമ്മാനവും ലൂയിസ് ഗ്ലക്ക് കവിതയും

 

നൊബേൽ സാഹിത്യസമ്മാനവും ലൂയിസ് ഗ്ലക്ക് കവിതയും

 

നൊബേൽ സാഹിത്യ സമ്മാനം, പുലിസ്റ്റർ സമ്മാനം, നാഷണൽ ബുക്ക് അവാർഡ് നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടാൻ മാത്രം എന്തു പ്രത്യേകതയാണ് ലൂയിസ് ഗ്ലക്ക് എന്ന അമേരിക്കൻ കവയത്രിയുടെ രചനകളിൽ ഉള്ളത് ?

കാവ്യശബ്ദംകൊണ്ട് തന്റെ അസ്ഥിത്വത്തെ സാർവത്രികം ആക്കി എന്നാണ് നൊബേൽ പുരസ്കാരകമ്മിറ്റി ഗ്ലക്കിന്റെ കവിത വിശേഷിപ്പിച്ചത്. 1943 ൽ ന്യൂയോർക്ക് സിറ്റിയിൽ ജനിച്ച ലൂയിസ് ഗ്ലക്ക്, ഏറ്റവും പ്രഗത്ഭരായ സമകാലീന കവികളിൽ ഒരാളായിയാണ് കണക്കാക്കപ്പെടുന്നു.

ഏകാന്തത, കുടുംബബന്ധങ്ങൾ, വിവാഹമോചനം, മരണം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ തെളിഞ്ഞ ഉൾക്കാഴ്ചയോടെ കവിതകൾ സൃഷ്ടിക്കുന്ന ഗ്ലക്ക്, 12 കവിതാപുസ്തകങ്ങളുടെ രചയിതാവാണ്. വൈകാരിക തീവ്രതയേറിയ വിഷയങ്ങളെ ചരിത്രം, പ്രകൃതി, മിത്തുകൾ എന്നിവയുമായി കൂട്ടിയിണക്കി കാവ്യരചനയുടെ ഒരു പുതിയതലം സൃഷ്ടിക്കുന്നവയാണ് ലൂയിസ് ഗ്ലക്കിന്റെ കവിതകൾ.

മനുഷ്യാവസ്ഥയെ അവിസ്മരണീയവും അത്ഭുതകരവുമായ ഭാഷയിൽ അവതരിപ്പിക്കുവാനുള്ള ഗ്ലക്കിന്റെ കഴിവ് ഓരോ കവിതയിലും ശക്തമായി പ്രകടമാണ്. സംഘർഷങ്ങളും ഒറ്റപ്പെടലും ആസക്തിയും അനുഭവവും ഗ്ലക്കിന് വിഷയങ്ങളാണ്.



അസുഖബാധിതമായ ബാല്യകാലം വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തിയപ്പോൾ, കവിതയെ അടുത്തറിയുവാൻ ഇരുപതാം വയസ്സുവരെ ഗ്ലക്കിന് കാത്തിരിക്കേണ്ടിവന്നു.
കൊളംബിയ യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഒാഫ് ജനറൽ എഡ്യുക്കേഷനിൽ കവിതാ പഠനത്തിനു ചേരുന്ന ഗ്ലക്ക് ആദ്യ കവിതാസമാഹാരം പുറത്തിറങ്ങി ഏഴ് വർഷത്തിനു ശേഷമാണ് രണ്ടാമത്തെ സമാഹാരം പുറത്തിറക്കുന്നത്. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും കവിതാലോകത്തെ വിമർശനങ്ങളും തരണം ചെയ്താണ് ലൂയിസ് ഗ്ലക്ക് എന്ന കവയത്രിയുടെ വിജയം രചിക്കപ്പെട്ടത്.

1975ൽ  പുറത്തിറങ്ങിയ ദ ഹൗസ് ഒാൺ മാർഷ്‌ലാൻഡ്, 1990ൽ പുറത്തിറങ്ങിയ അരാറാറ്റ്, 1992ൽ പുറത്തിറങ്ങിയ ദ വൈൽഡ് ഐറിസ് എന്നീ കവിതാ സമാഹാരങ്ങളും 2001ൽ പുറത്തിറങ്ങിയ ഒക്ടോബർ എന്നാ നീണ്ട കവിതയും എല്ലാം ഗ്ലക്കിന്റെ കാവ്യലോകത്തെ മായാമുദ്രകളാണ്.

"എന്റെ പ്രിയപ്പെട്ട ജീവിതം എന്നോട് ചെയ്തതിനേക്കാൾ വലിയ ദ്രോഹം,  മരണത്തിന് എന്നോട് ചെയ്യാൻ സാധിക്കില്ല"

"ആവശ്യകതയും ആഗ്രഹത്തേയും തമ്മിൽ വേർതിരിച്ചറിയാനുള്ള ശ്രമത്തിലായിരുന്നു ഇന്നത്തെ ദിവസം മുഴുവൻ ഞാൻ"

"എല്ലാ ദിവസവും, ശവസംസ്കാരം നടക്കുന്ന വീടുകളിൽ, പുതിയ വിധവകൾ ജനിക്കുന്നു,
പുതിയ അനാഥകൾ..."

"വസന്തം എന്നിലേക്ക് തിരികെ എത്തി. ഇത്തവണ കാമുകനായി അല്ല, മരണത്തിന്റെ ദൂതനായി."

എന്നീ വിവർത്തനവരികളിൽ എല്ലാം അപ്പുറത്തേക്ക് സഞ്ചരിക്കുന്ന അർത്ഥതലങ്ങളെ കണ്ടെത്താൻ സാധിക്കും.  കുറച്ചു വരികൾ കൊണ്ട് കൂടുതൽ കാവ്യാനുഭവം സൃഷ്ടിക്കുക എന്നത് ഗ്ലക്കിന്റെ രചനാശൈലി ആണ്. ഗ്ലക്കിന്റെ കവിതകളിലെ സ്ഥിരം സാന്നിധ്യമായി മാറിയവയാണ് അമ്മ, മരണം, സഹോദരങ്ങൾ, ഭൂമി, ആത്മാവ്, സംഗീതം എന്നിവ.

ബാല്യകാല സ്മരണകളും പ്രകൃതി നൽകിയ പാഠങ്ങളും ജീവിത-മരണ സംഘർഷങ്ങളും തന്മയത്വത്തോടെ വരച്ചിടുന്ന ഗ്ലക്ക് തന്റെ പല കവിതകളിലും മനുഷ്യമനസ്സിനോട് ഒരായിരം ചോദ്യങ്ങൾ ചോദിക്കുന്നു.
നാം ജീവിക്കുന്ന ജീവിതം തന്നെയാണോ ശരി.? കാണേണ്ടതും അറിയേണ്ടതും മനസ്സിലാക്കേണ്ടതും നമുക്ക് അറിയാൻ സാധിക്കുന്നുണ്ടോ.? ചില ഓർമ്മകൾ, ചില തിരുത്തലുകൾ, ചില ചോദ്യങ്ങൾ, അറിഞ്ഞോ അറിയാതെയോ മറവിയിലേക്ക് തള്ളപ്പെട്ട ഇങ്ങനെയുള്ള പലതിനെയും ഒരു ചെറുകവിതയിലൂടെ നമ്മിലേക്ക് തിരിച്ചെത്തിക്കാൻ ലൂയിസ് ഗ്ലക്ക് എന്ന കവയത്രിക്ക് നിസ്സാരമായി സാധിക്കുന്നു.

തലമുറകളിലൂടെ കടന്നുപോകുന്ന കവിതകൾ. തലമുറകളെ കുറിച്ച് പറഞ്ഞുപോകുന്ന കവിതകൾ. കാലത്തിനേയും പ്രകൃതിയേയും കുറച്ചു വാക്കുകൾക്കുള്ളിൽ കോർത്ത് ഇടുന്ന വളരെ വ്യത്യസ്തമായ ഒരു കവയത്രിയാണ് ലൂയിസ് ഗ്ലക്ക്. പുരസ്കാരങ്ങൾക്ക് അപുറത്തേക്ക് വായനയിലൂടെയുള്ള മനസ്സിലാക്കൽ, ഒരു വായനക്കാരന് ഗ്ലക്ക് എന്ന വ്യത്യസ്തസ്വരത്തെ അറിയാൻ സാധിക്കുക അപ്പോഴാണ്. ഗ്ലക്കിന്റെ കവിതകൾ സംസാരിക്കുന്നുണ്ട്, കേൾക്കുവാൻ മനസ് തുറന്നാൽ മാത്രം മതി.

മനുഷ്യന്റെ ഓർമകളെയും അസ്തിത്വത്തെയും തേടി ചെല്ലുന്ന ഒരാളെ നമുക്ക് അവിടെ കാണാം. കവിത വായിച്ച് തിരിച്ചിറങ്ങുമ്പോൾ നാമും ആ കവിതയുടെ ഭാഗമായി തീരും.

വി.ജെ. ജയിംസുമായി നടത്തിയ അഭിമുഖം

  മലയാള സാഹിത്യകാരൻ വി.ജെ. ജയിംസുമായി നടത്തിയ അഭിമുഖം . * മലയാളസാഹിത്യത്തിലെ മഹാരഥന്മാരായ ഒ.വി.വിജയൻ, അക്കിത്തം, എം.കെ.സാനു,  ലളിതാംബിക അന്...